2025
All Kerala
അധ്യാപക നിയമനത്തിലെ വിദ്യാഭ്യാസ മന്ത്രിയുടെ പ്രചാരണങ്ങൾ ദുരുദ്ദേശപരം : കത്തോലിക്ക കോൺഗ്രസ്.
കൊച്ചി : സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അപ്രഖ്യാപിത നിയമന നിരോധനം മറക്കുന്നതിന് ഭിന്ന ശേഷി നിയമനം മറയാക്കുന്നത് നിഷിപ്ത താല്പര്യങ്ങളോടെയാണെന്നും വിദ്യാഭ്യാസ മന്ത്രിയുടെ പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കത്തോലിക്ക കോൺഗ്രസ്.
സ്കൂളുകളിൽ ഭിന്നശേഷി നിയമനത്തിൻ്റെ പേരിൽ മറ്റ് അദ്ധ്യാപക നിയമനം പാസാക്കാതെ യഥാർത്ഥ വിഷയത്തിൽ നിന്ന് ശ്രദ്ധ മാറ്റാൻ സമൂഹത്തിൽ ക്രൈസ്തവ വിരുദ്ധ ധ്രുവീകരണം ബോധപൂർവം ഉണ്ടാക്കുന്ന മന്ത്രി തിരുത്തണം.കത്തോലിക്ക മാനേജ്മെൻ്റുകൾ ഭിന്നശേഷിക്കാർക്ക് എതിര് നിൽക്കുകയാണ് എന്ന് പൊതു ബോധം സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്ന മന്ത്രി ഭിന്നശേഷിക്കാർക്ക് വേണ്ടി നിയമനം ഒഴിച്ചിട്ടാൽ പോലും മറ്റ് സാധാരണ നിയമനങ്ങൾ പാസാക്കാത്തത് എന്തിന് എന്ന് വ്യക്തമാക്കണം.ശമ്പളം ലഭിക്കാതെ അധ്യാപക കുടുംബങ്ങൾ പട്ടിണിയിലായതും ആല്മഹത്യകൾ ഉണ്ടായതും സർക്കാർ കാണാത്തത് ജനദ്രോഹമാണ്.വിദ്യാഭ്യാസം മൗലിക അവകാശമാണന്നിരിക്കെ വിദ്യാഭ്യാസം പകർന്നു നൽകുന്ന അദ്ധ്യാപകർക്ക് നിയമന അംഗീകാരം നൽകാത്തത് ഭരണഘടനാ വിരുദ്ധവുമാണ്.എൻ എസ് എസ് കേസിലെ സുപ്രീം കോടതി വിധിയിലെ മാനദണ്ഡം വേറെ ആർക്കും ബാധകമല്ല എന്ന് പറയുന്നത് ദുരുദ്യേശ്യപരമായി ചേരിതിരിവ് ഉണ്ടാക്കി വിദ്യാഭ്യാസ മേഖലയെ നശിപ്പിക്കാൻ ശ്രമിക്കുന്നതാണ്.വർഗീയതയിലൂടെ രാഷ്ട്രീയ ലാഭം ഉണ്ടാക്കുവാനുള്ള ശ്രമങ്ങൾ സർക്കാർ നയമാണെകിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.വിദ്യാഭ്യാസ രംഗത്തെ സർക്കാരിൻ്റെ ഇരട്ടത്താപ്പ് ഒക്ടോബർ 13 മുതൽ 24 വരെ നടക്കുന്ന 'അവകാശ സംരക്ഷണ യാത്രയിലൂടെ' കേരള ജനത്തിൻ്റെ മുമ്പിൽ തുറന്നു കാട്ടുമെന്നും നീതിക്കും അവകാശങ്ങൾ ഉറപ്പിക്കാനുമായി ശക്തമായ പ്രക്ഷോഭവുമായി കത്തോലിക്ക കോൺഗ്രസ് മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ പ്രസ്താവിച്ചു