2025
Pala
കഴിഞ്ഞ ഞായറാഴ്ച - ജനുവരി 12 - പാലാ രൂപതയിലെ മുട്ടം മർത്ത് മറിയം ടൗൺ പള്ളിയിയിൽ ഉച്ചകഴിഞ്ഞ് ചേർന്ന പള്ളിയോഗത്തിലേക്ക് അതിക്രമിച്ചു കടന്ന പത്തോളം വരുന്ന അന്യമതസ്ഥരായ ആളുകൾ,പാരീഷ് കൗൺസിൽ അംഗങ്ങളെയും വികാരിയെയും അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത് അപലപനീയവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്.
ഇടവക ദേവാലയത്തിലെ തിരുനാൾ ഒരുക്കത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായിട്ട് ചേർന്ന പള്ളിയോഗത്തിലേക്കുള്ള സാമൂഹ്യ വിരുദ്ധരുടെ കടന്ന് കയറ്റം സംഘടിത ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. തിരുനാളിനോടനുബന്ധിച്ച് പാതയോര ശുചീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ടൗൺ സ്റ്റാൻഡിലെ പാഴ് വസ്തുക്കൾ നീക്കം ചെയ്തതോടൊപ്പം,പള്ളിയുടെ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പ്രവർത്തനത്തിനും പൊതുജനത്തിനും മാർഗ്ഗ തടസ്സമായി അനധികൃതമായി വച്ചിരുന്ന ഇലക്ട്രിക് പോസ്റ്റിന്റ ഒരു ഭാഗം പഞ്ചായത്തിന്റെ അനുമതിയോടുകൂടി എടുത്ത് മാറ്റുകയും ചെയ്തിരുന്നു ഇതിൽ പ്രതിഷേധിച്ച് എന്ന കാരണം പറഞ്ഞ് ഒരു പ്രത്യേക വിഭാഗം ആളുകൾ പള്ളി കോമ്പൗണ്ടിലേക്ക് ഇരച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ന്യായീകരിക്കാൻ ആവില്ല. വികാരിയോടും മറ്റ് പള്ളിക്കമ്മിറ്റി യോഗ അംഗങ്ങളോടും പ്രകോപനപരമായും അപമര്യാദയായും സംസാരിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത് പ്രശ്നങ്ങൾ സൃഷ്ടിച്ചത് ആസൂത്രിതമായ നീക്കമാണന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സംഘടിച്ചെത്തി അതിക്രമം നടത്തിയ അഞ്ചിലധികം പേരുടെ പേരു സഹിതം മുട്ടം പോലീസിലും പഞ്ചായത്തിലും നൽകിയ പരാതിയിൽ നടപടി എടുക്കാനും ഗൂഢാലോചന അന്വേഷിക്കാനും പോലീസിന് ബാധ്യതയുണ്ട്.മതസൗഹാർദ്ദം തകർക്കാനുള്ള സംഘടിത ശ്രമം അംഗീകരിക്കാനാവില്ല. സംഭവത്തെ വഴിതിരിച്ചു വിട്ടു നേട്ടങ്ങൾ ഉണ്ടാക്കാനുള്ള ചില നീക്കങ്ങളെയും ജാഗ്രതയോടെ നേരിട്ടേ പറ്റൂ.സമൂഹത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്ന സാമൂഹ്യദ്രോഹികളെ ശുചീകരിക്കേണ്ടത് ഭരണാധികാരികളുടെയും പോലീസിൻ്റെയും കടമയാണ് എന്ന് തിരിച്ചറിയുക. അല്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി ഞങ്ങൾ തെരുവിലിറങ്ങും.